കുടജാദ്രിയുടെ മനോഹാരിതയിൽ ലാലേട്ടൻ!

7

പ്രേക്ഷകർക്കിടയിൽ എന്നും വിസ്മയങ്ങൾ സമ്മാനിക്കുന്ന നടനാണ് മോഹൻലാൽ. സിനിമയുടെ തിരക്കിനിടയിലും അദ്ദേഹം യാത്രകൾ ചെയ്യാനും അതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാനുമെല്ലാം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കുടജാദ്രിയിലേക്ക് നടത്തിയ ഒരു യാത്രയുടെ അനുഭവങ്ങളും, ചിത്രങ്ങളുമാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് രാമനന്ദ് പങ്കിട്ട കുറുപ്പിലൂടെയാണ് അതിസാഹസികമായ യാത്രയെ പറ്റിയും അതിൽ അവർ നേരിടേണ്ടി വന്ന സാഹചര്യങ്ങളെ പറ്റിയുമെല്ലാം വിവരിക്കുന്നത്.

പ്രിയ നടൻ മോഹൻലാലിനോടൊപ്പം മൂകാംബികയിലേക്ക് ഒരു യാത്ര എന്നത് ഒരു സ്വപ്നസാക്ഷാത്കാരമായാണ് സംഭവിച്ചത് എന്നും, പിന്നീട് സംഭവിച്ചതെല്ലാം അവിശ്വസനീയമായിരുന്നുവെന്നും എഴുത്തുകാരൻ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നു. പണ്ടൊരിക്കൽ ചന്തു കുട്ടി സ്വാമി ലാലേട്ടനെ കൊണ്ട് കുടജാദ്രി കയറിയ കഥ കേട്ടിട്ടുണ്ടെങ്കിലും തനിക്കും അത്തരത്തിൽ ഒരു അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് എഴുത്തുകാരൻ പറയുന്നത്. എന്തായാലും ജീവിതത്തിൽ ആ അസുലഭ നിമിഷം തനിക്ക് ലഭിച്ചത് പതിനാറാം തീയതി ആയിരുന്നു.

മൂകാംബികയിൽ എത്തിയ ശേഷം മോഹൻലാലിനോടൊപ്പം കുടജാദ്രിയിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ജീപ്പ് വന്ന് നിന്നപ്പോൾ എല്ലാവരും ലാലേട്ടനോട് മുന്നിൽ കയറാൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ ഇത്തരം കാര്യങ്ങളിലുള്ള എളിമ തനിക്കറിയാമായിരുന്നുവെന്നും അതുകൊണ്ട് നിർബന്ധിച്ചില്ല എന്നും എഴുത്തുകാരൻ പറയുന്നു. മാത്രമല്ല സാഹസിക യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അപ്പുവിന്റെ അച്ഛനാണ് ഞാൻ എന്നു കൂടി അദ്ദേഹം ഓർമ്മിപ്പിച്ചപ്പോൾ പിന്നീട് ഒന്നും പറയാനുണ്ടായിരുന്നില്ല. എന്നാൽ യാത്രയിൽ അവരെ കാത്തിരുന്നത് അപ്രതീക്ഷിത കാഴ്ച്ചകളായിരുന്നു. ഇടയ്ക്കുവെച്ച് വഴിതെറ്റിയതും കാടിന്റെ വന്യതയിലേക്ക് അകപ്പെട്ടതുമെല്ലാം വളരെ മനോഹരമായി തന്നെ എഴുത്തുകാരൻ തന്റെ കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്.