സ്വാമിയുടെ കൈപിടിച്ച് ലാലേട്ടൻ….

6

പ്രണവ് മോഹൻലാലിൻറെ യാത്രകളും ഇത്രയും സിമ്പിൾ ആയ മനുഷ്യൻ എന്നൊക്കെ ഉള്ള പ്രശംസകൾ ലഭിക്കുമ്പോഴും മോഹൻലാലിൻറെ മൂകാംബിക യാത്രയെ കുറിച്ചൊരു കുറിപ്പ് വൈറൽ ആവുകയാണ് ഇപ്പോൾ .ലാലേട്ടൻ നടത്തിയ മൂകാംബിക യാത്രയും അദ്ദേഹം നൽകിയ മറുപടിയും ആണ്.മോഹൻലാലിൻറെ സുഹൃത്ത് രാമാനന്ദ് പങ്കിട്ട കുറിപ്പിലൂടെ.

38 വർഷങ്ങൾക്ക് മുമ്പ് ചന്തുക്കുട്ടി സ്വാമിയുടെ കൈപിടിച്ച് ലാലേട്ടൻ കുടജാദ്രി കയറിയിട്ടുണ്ട് , ചിത്രമൂലയിൽ പോയിട്ടുണ്ട്, രാത്രി മലമുകളിൽ അന്തിയുറങ്ങിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ചന്തുക്കുട്ടി സ്വാമിയും ഒന്നിച്ചുള്ള യാത്രാനുഭവം ലാലേട്ടൻ എഴുതിയത് ഞാൻ വായിക്കുന്നത്, എൻ്റെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു മുദ്രപതിപ്പിച്ച യാത്രാവിവരണം ആയിരുന്നു അത്. പിന്നീട് പലതവണ ഞാൻ കുടജാദ്രി താഴ്വരയിൽ നിന്ന് തന്നെ നടന്നു കയറിയിട്ടുണ്ട്,കുടജാദ്രിയുടെ കനിവായിരുന്ന തങ്കപ്പൻ ചേട്ടൻ്റെ കടയിൽ നിന്ന് പുട്ടും കടലയും കഴിച്ചിട്ടുണ്ട്. ഓരോ യാത്രയിലും ചന്തുക്കുട്ടി സ്വാമി ലാലേട്ടനെ കൊണ്ടുപോയ ആ അനുഭവം ഞാൻ ഓർക്കും.ഇത്തവണ വളരെ ആകസ്മികമായി ആ അനുഭവം ലഭിക്കുവാനുള്ള ഭാഗ്യമുണ്ടായി. പരയുടെ കൃപ എന്നല്ലാതെ ഒന്നും വിശേഷിപ്പിക്കാൻ ഇല്ലാത്ത ഒരനുഭവം. കഴിഞ്ഞമാസം തിരുവണ്ണാമലയിൽ ഒരുമിച്ച് യാത്ര പോയപ്പോൾ ഒന്നും തീരുമാനിക്കാതിരുന്ന ഒരു യാത്രയാണ് മൂകാംബിക യാത്ര. എല്ലാ യാത്രകളും അങ്ങനെതന്നെ നമ്മൾ തീരുമാനിക്കുന്നത് അല്ലല്ലോ അവിടെനിന്ന് തീരുമാനിക്കപ്പെടുന്നതാണല്ലോ. ഞങ്ങൾ മൂകാംബികയിൽ പോകാമെന്ന് ആഗ്രഹിച്ചു, വന്നോളൂ എന്ന് അമ്മ പറഞ്ഞു, പോയി, അത്രമാത്രം.

ഞങ്ങൾ ഒന്നിച്ച് പതിനാറാം തീയതി ഉച്ചയ്ക്ക് കൊല്ലൂരിൽ എത്തി. സാധനാ വഴിയിൽ ഏറെ മുന്നോട്ടുപോകുന്ന ഗുരു സ്ഥാനിയരും കൊല്ലൂരിലെ സുഹൃത്തുക്കളും മസ്തിഘട്ടിൽ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു.കാടിൻ്റെ പൊരുളും , അരുളും, വിസ്മയവും വനാംബികയായി അമ്മ ഇരുന്നരുളുന്ന വനസ്ഥലി. അവിടെ ഇറങ്ങി ഞങ്ങൾ പ്രാർത്ഥനാപൂർവ്വം അംബാ വനത്തിന്റെ കാവൽക്കാരിക്ക് മുന്നിൽ കൈകൂപ്പി മുന്നോട്ട്. ഗരുഡൻ അഥവാ സുപർണൻ തപസ്സിരുന്ന ഗരുഡഗുഹ കണ്ടു സുപർണ്ണനെ കൊണ്ട് സൗപർണികയായി തീർന്ന ആ പുണ്യ നദിയുടെ ആരവം കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.അവിടെനിന്ന് നേരെ അമ്മാ ഗസ്റ്റ് ഹൗസിലേക്ക് ; ഭക്ഷണം കഴിച്ചു അല്പസമയം വിശ്രമിച്ചു. കുടജാദ്രി കേറുവാനുള്ള ജീപ്പ് തയ്യാറായി. ഒരു കൈ സഞ്ചിയിൽ കൊള്ളാവുന്ന സാധനങ്ങൾ എടുത്ത് കുടജാദ്രിയിലേക്ക്..ജീപ്പ് വന്ന് നിർത്തിയപ്പോൾ ‘ലാലേട്ടൻ മുന്നിൽ കയറു ‘, എന്നെല്ലാവരും പറഞ്ഞു, ഞാൻ ഒഴികെ. കാരണം ഇത്തരം യാത്രകളിൽ അദ്ദേഹം പുലർത്തി പോരുന്ന അസാമാന്യമായ എളിമയുടെ അനുഭവങ്ങൾ പലതവണ എനിക്കുണ്ടായിട്ടുണ്ട്. വീണ്ടും നിർബന്ധിച്ചപ്പോൾ , അദ്ദേഹം അവരോട് പറഞ്ഞു ‘അപ്പുവിന്റെ അച്ഛനാണ് ഞാൻ’ എന്ന്