ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായ എസ്.എസ്. രാജമൗലിയെക്കുറിച്ച് ആരാധകർ പലപ്പോഴും കേൾക്കുന്നത് അദ്ദേഹത്തിന്റെ ബ്രഹത്തായ സിനിമകളെക്കുറിച്ചാണ്. എന്നാൽ ക്യാമറയ്ക്ക് പിന്നിൽ അദ്ദേഹം എങ്ങനെയാണെന്ന് വളരെ കുറച്ച് ആളുകൾക്കേ നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോൾ ആ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ യൂട്യൂബ് ചാനലിൽ അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് വാരണാസിയിൽ നടന്ന ഷൂട്ടിംഗ് അനുഭവങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞത്. രാജമൗലിക്കൊപ്പം ജോലി ചെയ്തത് തന്റെ അഭിനയജീവിതത്തിലും സംവിധായകജീവിതത്തിലും വലിയ മാറ്റമുണ്ടാക്കിയ അനുഭവമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്.
“ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന സംവിധായകൻ രാജമൗലിയാണ്,” എന്നായിരുന്നു പൃഥ്വിരാജിന്റെ ആദ്യ പ്രതികരണം. വർഷങ്ങളായി സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണെങ്കിലും, ഓരോ സിനിമയും ആദ്യ സിനിമയെന്ന പോലെ അതേ ആവേശത്തോടെയും വിശപ്പോടെയുമാണ് അദ്ദേഹം സമീപിക്കുന്നതെന്ന് താരം പറഞ്ഞു. സെറ്റിൽ ഏറ്റവും ആദ്യം എത്തുന്നതും അവസാനമായി മടങ്ങുന്നതും പലപ്പോഴും രാജമൗലിയായിരിക്കും. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അസിസ്റ്റന്റ് ഡയറക്ടർമാരോടൊപ്പം നിരവധി റിഹേഴ്‌സലുകൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
രാജമൗലിയുടെ പെർഫെക്ഷനിസം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മഹേഷ് ബാബു അഭിനയിച്ച ഒരു പ്രധാന രംഗം ചിത്രീകരിക്കാൻ ഒരു ദിവസം മുഴുവൻ ചെലവഴിക്കേണ്ടി വന്ന അനുഭവം പൃഥ്വിരാജ് ഓർമ്മിച്ചു. ഏകദേശം 90 മുതൽ 100 വരെ ടെക്കുകൾ എടുത്തിട്ടും താൻ മനസ്സിൽ കണ്ട ദൃശ്യം ലഭിച്ചില്ലെന്ന് തോന്നിയപ്പോൾ വൈകുന്നേരം ഷൂട്ടിംഗ് അവസാനിപ്പിച്ച് അടുത്ത ദിവസം വീണ്ടും അതേ രംഗം ചിത്രീകരിക്കാൻ രാജമൗലി തീരുമാനിക്കുകയായിരുന്നു. “സമയം പോയാലും പ്രശ്നമില്ല, പക്ഷേ സിനിമയിൽ ഒരു വിട്ടുവീഴ്ചയും പാടില്ല” എന്ന ചിന്തയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
വലിയ ബജറ്റ് സിനിമകളിൽ സാധാരണയായി അഭിനേതാക്കൾ മണിക്കൂറുകളോളം വാനിറ്റി വാനിൽ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. എന്നാൽ രാജമൗലി അങ്ങനെയല്ലെന്ന് പൃഥ്വിരാജ് പറയുന്നു. ഓരോ രംഗത്തിന്റെയും വികാരവും താളവും അഭിനേതാക്കൾക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കാൻ അദ്ദേഹം സമയം കണ്ടെത്തും. പലപ്പോഴും രംഗങ്ങൾ സ്വയം അഭിനയിച്ച് കാണിച്ചുകൊടുക്കുകയും കഥാപാത്രത്തിന്റെ മനോഭാവം വിശദീകരിക്കുകയും ചെയ്യും. “രാജമൗലി മികച്ച സംവിധായകൻ മാത്രമല്ല, മികച്ച നടൻ കൂടിയാണ്,” എന്നായിരുന്നു പൃഥ്വിരാജിന്റെ വിലയിരുത്തൽ.
ഷൂട്ടിംഗിന്റെ ആദ്യ ദിവസങ്ങളിൽ ചില നിർദേശങ്ങൾ തനിക്ക് മനസ്സിലാകാതെ പോയ നിമിഷങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ പിന്നീട് രാജമൗലി ഓരോ തീരുമാനവും എടുക്കുന്നത് സിനിമയുടെ വലിയ ചിത്രത്തെ മുൻനിർത്തിയാണെന്ന് മനസ്സിലായപ്പോൾ എല്ലാ സംശയങ്ങളും മാറി. സംവിധായകന്റെ കാഴ്ചപ്പാടിൽ പൂർണ വിശ്വാസം അർപ്പിച്ചപ്പോൾ അഭിനയത്തെക്കുറിച്ചുള്ള തന്റെ സമീപനവും മാറിയെന്നും അദ്ദേഹം പറഞ്ഞു. ഒരു നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും വളരാൻ രാജമൗലിക്കൊപ്പം ചെലവിട്ട ദിവസങ്ങൾ വലിയ പാഠമായിരുന്നുവെന്നാണ് പൃഥ്വിരാജിന്റെ വിലയിരുത്തൽ.
അനുപമ ചോപ്രയുമായുള്ള ഈ അഭിമുഖം പുറത്തുവന്നതോടെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. രാജമൗലിയുടെ സിനിമകളുടെ വിജയത്തിന് പിന്നിൽ വെറും വലിയ ബജറ്റോ സാങ്കേതിക മികവോ മാത്രമല്ല, ഓരോ ഫ്രെയിമിനോടുമുള്ള അതിരില്ലാത്ത സമർപ്പണവും കഠിനാധ്വാനവുമാണെന്ന് പൃഥ്വിരാജിന്റെ വാക്കുകൾ വീണ്ടും തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ രാജമൗലി സൃഷ്ടിച്ച ഓരോ സിനിമയും വേറിട്ട അനുഭവമായി മാറുന്നുവെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.










